ചോറ്റാനിക്കര മകം തൊഴൽ







നാളെ പ്രസിദ്ധമായ ചോറ്റാനിക്കര മകം തൊഴൽ

ചോറ്റാനിക്കര കുംഭം ഉത്സവത്തോടനുബന്ധിച്ച് ഏഴാം നാളാണ് പ്രസിദ്ധമായ മകം തൊഴല്‍. കുംഭമാസത്തിലെ മകം നാളില്‍ മിഥുനലഗ്നത്തില്‍ (ഉച്ചക്ക് 2 മണിക്ക്) സര്‍വ്വാലങ്കാരവിഭൂഷിതയായി പരാശക്തി വില്വമംഗലം സ്വാമിയാര്‍ക്ക് വിശ്വരൂപദര്‍ശനം നല്‍കിയെന്നാണ് ഐതിഹ്യം. ആ പുണ്യ മുഹൂര്‍ത്തത്തെ അനുസ്മരിച്ചുകൊണ്ടാണ് മകം തൊഴല്‍ ആചരിച്ചുവരുന്നത്. 2 മണിക്ക് നട തുറക്കുമ്പോള്‍ ഭക്തജനങ്ങളുടെ മനസ്സില്‍ സാന്ത്വനത്തിന്റെ അമൃതമഴ വര്‍ഷിക്കുന്നു. ജനലക്ഷങ്ങള്‍ ദേവിയെ ഒരു നോക്കുകാണാന്‍, വിഗ്രഹത്തിലെ ഒരു പൂവിതളെങ്കിലും ചൂടാന്‍,
അഭിഷേകതീര്‍ഥജലത്തിന്റെ ഒരു കണികയെങ്കിലും ദര്‍ശിക്കാന്‍, ശ്രീലകത്തുനിന്നു പ്രോജ്വലിക്കുന്ന ദിവ്യപ്രകാശധാര ഏല്‍ക്കാന്‍ കൊതിച്ചുകൊണ്ട്, എല്ലാവരും സ്വയം മറന്നുകൊണ്ട് അമ്മയെ വിളിക്കുന്നു.

"അമ്മേ നാരായണ ദേവീ! നാരായണ"

വീണ്ടും വീണ്ടും ആ ദേവീ മന്ത്രം ഭക്തന്മാരില്‍നിന്നു ഉയരുന്നു.
മകം തൊഴാനെത്തുന്നത് കൂടുതലും സ്ത്രീകളാണ്. അന്ന് ദേവിയെ ദര്‍ശിക്കാന്‍ സാധിച്ചാല്‍ പരമപുണ്യമായി കരുതുന്നു. സ്ത്രീകള്‍ മംഗല്യഭാഗ്യത്തിനും, യോജിച്ച ജീവിതപങ്കാളിയെ ലഭിക്കുന്നതിനും, ദീര്‍ഘസുമംഗലികളായി വാഴുന്നതിനും, ഇഷ്ടപ്പെട്ട സന്താനലാഭത്തിനും ഫലം ചെയ്യുമെന്നാണ് വിശ്വാസം. സ്ത്രീകളുടെ ആഗ്രഹങ്ങള്‍ക്ക് പൂര്‍ണ്ണഫലപ്രാപ്തി ഉണ്ടാകുമെന്ന വിശ്വാസമാണ് സ്ത്രീകളെ അന്ന് ചോറ്റാനിക്കരയിലേക്ക് ആകര്‍ഷിക്കുന്നത്. ആഗ്രഹം നിറവേറികഴിഞ്ഞാല്‍ അതിന്റെ സന്തോഷം ദേവിയെ അറിയിക്കാന്‍ എത്തുന്നവരും കൂട്ടത്തിലുണ്ട്.
മകം തൊഴാന്‍ എത്തുന്നവരില്‍ ഏറിയ പങ്കും സ്ത്രീകളാണ്. കന്യകകള്‍ മകം തൊഴുതു പ്രാര്‍ഥിച്ചാല്‍ അടുത്ത മകത്തിനു മുമ്പ് വിവാഹിതരാകുമെന്നും വിശ്വാസമുണ്ട്‌.ദോഷങ്ങള്‍ തീരുന്നതിന് ഗുരുതിയും ബ്രാഹ്മണിപ്പാട്ടും നടത്തിയാല്‍ വിഘ്നങ്ങള്‍ തീരുമെന്നും ഉടനെ ഫലസിദ്ധിയുണ്ടാകുമെന്നും പഴമ. കൂടാതെ മനസികരോഗികള്‍ക്ക് ഇവിടെ നിശ്ചിതദിവസം ഭജിച്ചാല്‍ പ്രത്യക്ഷഫലം ലഭിക്കുമെന്നും വിശ്വസിക്കപ്പെടുന്നു. കീഴ്ക്കാവിലെ ക്ഷേത്രത്തിന് സമീപം കാണുന്ന പാലമരത്തില്‍ ആണി അടിച്ച് യക്ഷി മുതലായ ദുര്‍ദേവതകളെ ഇരുത്തിയിരിക്കുന്നതായും കാണാം. നിശ്ചിത ദിവസം ഭജിച്ചാല്‍ എത്ര ശക്തിയേറിയ യക്ഷിയാണെങ്കിലും വിട്ടുപോകുമെന്ന് പറയ്യപ്പെടുന്നു.
തീര്‍ത്ഥക്കുളത്തില്‍ നിന്ന് കണ്ടുകിട്ടിയ ദേവീവിഗ്രഹം വില്വമംഗലം കീഴ്ക്കാവില്‍ പ്രതിഷ്ഠിച്ചു. അതിനുശേഷം നേരെ പടിഞ്ഞാറുതിരിഞ്ഞ് മേലേക്കാവില്‍ ഭഗവതിയെ വന്ദിച്ചു. ചോറ്റാനിക്കര അമ്മ സംപ്രീതയായി സ്വാമിയാര്‍ക്ക് ദര്‍ശനം നല്‍കിയ പുണ്യമുഹൂര്‍ത്തമാണ് മകം തൊഴലിന് ആധാരം.
മേല്‍ക്കാവിലും കീഴ്ക്കാവിലും മരുവുന്നത് പരാശക്തിയുടെ ഭിന്നരൂപങ്ങള്‍ തന്നെയാണ്. 108  ദുര്‍ഗ്ഗാലയനാമസ്ത്രോത്രത്തില്‍ 'ചോറ്റാനിക്കര രണ്ടിലും' എന്ന പരാമര്‍ശം രണ്ടും സാക്ഷാല്‍  ദുര്‍ഗ്ഗതന്നെയാണെന്നതിന് ബലം നല്‍കുന്നു.

അമ്മേ നാരായണ!
ദേവീ നാരായണ!
ലക്ഷമി നാരായണ!
ഭദ്രേ നാരായണ!

Comments

Popular posts from this blog

മൂല മന്ത്രങ്ങൾ..... സമ്പാദനം..... രവീന്ദ്രൻ നായർ.

ക്ഷേത്രം,ദേവതകള്‍,ഉപാസന മൂര്‍ത്തികള്‍-രവീന്ദ്രന്‍ നായര്‍

വിഗ്നേശ്വര മന്ത്രങ്ങൾ...... ഗണേശ സ്തുതികൾ...... സമ്പാദനം.... രവീന്ദ്രൻ നായർ. 9871690151