കൃഷ്ണ ഞാൻ ഒന്നും അറിയുന്നില്ല...... *അരികില്‍ ഞാന്‍ ഉണ്ടായിരുന്നിട്ടും ...





കുട്ടിക്കാലം മുതല്‍ കളികൂട്ടുകാരനായും പിന്നീടു തേരാളിയായും സന്തതസഹചാരിയായും ശ്രീകൃഷ്ണനോടൊപ്പം കൂടെയുണ്ടായിരുന്ന ഉദ്ധവര്‍, അവതാരലക്‌ഷ്യം പൂര്‍ത്തിയായി ഭഗവാന്‍  മടങ്ങാറായ വേളയില്‍ ശ്രീകൃഷ്ണനോട് ചോദിച്ചു :-

" ദുര്യോധനനും ശകുനിയുമായി പാണ്ഡവര്‍ ചൂതുകളിയില്‍ ഏര്‍പ്പെട്ടപ്പോള്‍ എന്തുകൊണ്ട് അവരെ രക്ഷിക്കാതിരുന്നത് ?, യുധിഷ്ടിരനെ ചൂതുകളിയില്‍ നിന്നും പിന്തിരിപ്പിക്കാതിരുന്നത് ? ,അല്ലെങ്കില്‍ ധര്‍മ്മരാജനെ വിജയിപ്പിക്കാതിരുന്നത് എന്തെ ? , ധനവും രാജ്യവും നഷ്ട്ടപ്പെട്ടപ്പോഴെങ്കിലും അദ്ദേഹത്തെ തടയാതിരുന്നത്‌ എന്തുകൊണ്ട് ? ,സഹോദരങ്ങളെ പണയം വച്ചപ്പോഴെങ്കിലും അവിടെയ്ക്ക് കടന്നു ചെല്ലാഞ്ഞതെന്തേ ? ദ്രൌപതിയുടെ മാനം കവര്‍ന്നിടാന്‍ പാകത്തിന് കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോയത് എന്തിന് ???

ഉദ്ധവര്‍ക്ക് മാത്രമല്ല മഹാഭാരതം വായിക്കുന്ന ഏതൊരാള്‍ക്കും മനസ്സില്‍ ഉയരുന്ന ചോദ്യമാണിത് ... മനോഹരമായി പുഞ്ചിരിച്ചു കൊണ്ട് ശ്രീകൃഷ്ണന്‍ ഇങ്ങനെ മറുപടി നല്‍കി :- "വിവേകശാലി ജയിക്കും " ... ദുര്യോധനന് വിവേകം ഉണ്ടായിരുന്നു . വേണ്ട സമയത്ത് വിവേകമില്ലാതെ പോയതാണ് യുധിഷ്ഠിരന്‍റെ നഷ്ടം "...

ധാരാളം സമ്പത്ത് ഉണ്ടായിരുന്നിട്ടും ദുര്യോധനന് ചൂതുകളിക്കാന്‍ അറിയില്ലായിരുന്നു ,അതുകൊണ്ടാണ് അമ്മാവനായ ശകുനിയെ കളിക്കാന്‍ കൂട്ടിയത് . ധര്‍മ്മരാജന് വേണ്ടി ഞാന്‍ കളിക്കാമായിരുന്നു !!!
പക്ഷെ എന്‍റെ പേര് ആരും പറഞ്ഞില്ല .ഞാനുമായി കളിച്ചിരുന്നെങ്കില്‍ ആരായിരിക്കും ജയിക്കുക ? മാത്രമല്ല ,എന്നെ കളിക്കാന്‍ ക്ഷണിച്ചില്ല എന്നത് മറക്കാം ,നിര്‍ഭാഗ്യവശാല്‍ ഈ കളിയില്‍ ഏര്‍പ്പെടുന്നത് ഞാന്‍ ഒരിക്കലും കാണാന്‍ ഇടവരരുത് എന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്തു . പ്രാര്‍ത്ഥനയാല്‍ എന്നെ കെട്ടിയിട്ടു . ആരെങ്കിലും പ്രാര്‍ത്ഥിക്കുമെന്ന് കരുതി ഞാന്‍ സഭയുടെ പുറത്തു കാത്തുനിന്നു !!! . ഒരാള്‍ പോലും എന്‍റെ സഹായത്തിനായി പ്രാര്‍ത്ഥിച്ചില്ല ... !!! പാണ്ഡവര്‍ ദുര്യോധനനെ ശപിക്കുകയും സ്വന്തം വിധിയെ പഴിക്കുകയുമാണ് ചെയ്തത് !!!

ദുശ്ശാസനന്‍ മുടിക്കുപിടിച്ച് വലിച്ചിഴച്ചപ്പോഴും ദ്രൌപതി പോലും എന്നെ വിളിച്ചില്ല !!!.  സ്വന്തം ശക്തിയുപയോഗിച്ചു പ്രതിരോധിക്കാന്‍ ശ്രമിച്ചു . ഒടുവില്‍ വസ്ത്രാക്ഷേപം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ആശക്തയായി വിവശയായി ദ്രൌപതി എന്നെ വിളിച്ചു കരഞ്ഞു ...അപ്പോള്‍ മാത്രമാണ് എനിക്കവിടെ പ്രവേശിക്കാന്‍ അവസരം കിട്ടിയതും അവളുടെ മാനം കാക്കാന്‍ സാധിച്ചതും ...

ഉദ്ധവര്‍ ചോദിച്ചു : " കൃഷ്ണാ ... വിളിച്ചാല്‍ മാത്രമേ സഹായത്തിനായി താങ്കള്‍ വരികയുള്ളോ ? ധര്‍മ്മ സംസ്ഥാപനത്തിനായി സ്വയം അണയുകയല്ലേ ? "

കൃഷ്ണന്‍ തുടര്‍ന്നു :- ഈ ജന്മത്തില്‍ ഓരോരുത്തരുടെയും കര്‍മ്മത്തിനനുസരിച്ചാണ് ജീവിതം മുന്‍പോട്ടു പോകുന്നത്. ഞാന്‍ അത് നടത്തുന്നില്ല . ഞാന്‍ അതില്‍ ഇടപെടുന്നുമില്ല . ഞാന്‍ " സാക്ഷിയാണ് " സര്‍വ്വം സാക്ഷിയായി ഞാന്‍ തൊട്ടടുത്ത്‌ നില്‍ക്കുകയാണ് . അതാണ്‌ ഈശ്വര ധര്‍മ്മം ..

കൊള്ളാം കണ്ണാ ..തൊട്ടടുത്ത്‌ നിന്ന് പാപങ്ങള്‍ കൂടുന്നത് കണ്ടു നില്‍ക്കുകയാണോ ? ഞങ്ങളുടെ ദുരിതം വര്‍ദ്ധിപ്പിക്കുകയാണോ ? ഉദ്ധവര്‍ക്ക് സഹിച്ചില്ല ...

ഉദ്ധവരെ ... ഞാന്‍ സാക്ഷിയായി തൊട്ടടുത്ത്‌ നില്‍ക്കുന്നു എന്ന് അറിയുമെങ്കില്‍ , ആ തിരിച്ചറിവുണ്ടെങ്കില്‍ പിന്നെ എങ്ങനെയാണ് തെറ്റ് ചെയ്യാന്‍ നിങ്ങള്‍ക്കാവുന്നത് ? ഞാനൊന്നും കാണുന്നില്ല അറിയുന്നില്ല എന്ന് കരുതി തെറ്റുകള്‍ നിങ്ങള്‍ ചെയ്യുകയാണ് .ഞാനറിയാതെ ചൂതുകളിക്കാമെന്ന ചിന്തയാണ് ധര്‍മ്മരാജാവിന്‍റെ നഷ്ട്ടങ്ങള്‍ക്ക് കാരണം . സാക്ഷിയായി ഞാനുണ്ടെന്ന് തിരിച്ചറിഞ്ഞുവെങ്കില്‍ ഈ ചൂതാട്ടം ഇങ്ങനെ അവസാനിക്കുമായിരുന്നോ ? കൃഷ്ണന്‍ പുഞ്ചിരിച്ചുകൊണ്ട് മറുപടി നല്‍കി ...

ഈശ്വരന്‍റെ സാന്നിധ്യം ,സദാ സാക്ഷിയായി കൂടെ നില്‍ക്കുന്നുവെന്ന അറിവ് നമ്മളില്‍ ഉറയ്ക്കുമ്പോള്‍ ,ഭഗവാനറിയാതെ ഇവിടെ ഒരില പോലും ചലിക്കുന്നില്ല എന്ന സത്യം നമുക്ക് മനസ്സിലാകുന്നു . നമ്മുടെ ഉള്ളിലും പുറത്തും നിറയുന്ന ഈ " സാക്ഷി " ഒരു സത്യമാണ് . കൂടുതല്‍ ശ്രദ്ധയോടെ ഈശ്വരീയ ബോധത്തില്‍ ലയിക്കാം . പരിശുദ്ധവും സ്നേഹനിര്‍ഭരവും ആനന്ദപ്രദവുമായ ശുദ്ധബോധത്തെ ആദരവോടെ ,സ്നേഹത്തോടെ കണ്ടെത്താം നമുക്ക് ...ഒത്തുചേരാം അതിനുവേണ്ടി ..... ഹരേ കൃഷ്ണ ...

Comments

Popular posts from this blog

മൂല മന്ത്രങ്ങൾ..... സമ്പാദനം..... രവീന്ദ്രൻ നായർ.

ക്ഷേത്രം,ദേവതകള്‍,ഉപാസന മൂര്‍ത്തികള്‍-രവീന്ദ്രന്‍ നായര്‍

വിഗ്നേശ്വര മന്ത്രങ്ങൾ...... ഗണേശ സ്തുതികൾ...... സമ്പാദനം.... രവീന്ദ്രൻ നായർ. 9871690151